അടുത്തില
അടുത്തിലയുടെ ചരിത്രം - വിക്കി പീഡിയയില്‍ നിന്ന്
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായി, ഏഴോം എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന സാമാന്യം വലിയൊരു ഗ്രാമമാണു് അടുത്തില. അടുത്തില എന്ന സ്ഥലനാമം അടുത്ത കച്ചിലയുടെ രൂപമാറ്റമാണെന്നും അതു് ചാലിയരുടെഒരു കേന്ദ്രമാണെന്നും പറയപ്പെടുന്നു[1] പയ്യന്നൂർപ്പാട്ടിൽ പരാമർശിക്കുന്ന കച്ചിൽപട്ടണം അടുത്തിലയാണെന്നൊരു വാദഗതി നിലവിലുണ്ടു്.
അടുത്തിലയുടെ വടക്കു് ഭാഗത്തുകൂടിയാണു് രാമപുരം പുഴ ഒഴുകുന്നതു്. തെക്കു്-പടിഞ്ഞാറു് ഭാഗത്തായി മാടായി പാറയും സ്ഥിതി ചെയ്യുന്നു.
ചരിത്രം
കോലത്തിരി രാജവംശത്തിന്റെ പൂർവ്വികരും മൂഷികവംശം, കോലവംശം എന്നൊക്കെ അറിയപ്പെട്ടിരുന്നതുമായ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഏഴിമല. ഈ നാട്ടുരാജ്യത്തിൽ പെട്ടിരുന്ന അടുത്തില, പിൽക്കാലത്ത് ആ രാജവംശത്തിന്റെ സുപ്രധാന ആസ്ഥാനമായി മാറി. അടുത്തില കോവിലകങ്ങൾ എന്നറിയപ്പെട്ടിരുന്ന ഉദയമംഗലം കോവിലകവും പള്ളിക്കോവിലകവുംഅടുത്തില ആസ്ഥാനമാക്കിയായിരുന്നു രാജ്യഭരണം നടത്തിയിരുന്നതു്. 13-ാം നൂറ്റാണ്ടിനു ശേഷം ഏഴിമലയുടെ പ്രാധാന്യം തീരെയില്ലാതാവുകയും, അടുത്തില കോവിലകങ്ങൾ ശക്തിയാർജ്ജിക്കുകയും ചെയ്തു.
പാരമ്പര്യമനുസരിച്ച് കോലത്തിരിയുടെ മന്ത്രിസ്ഥാനം മുരുക്കഞ്ചരി കുടുംബാംഗങ്ങൾക്കും, സൈന്യാധിപസ്ഥാനം ചിറ്റോട്ടു കുരുക്കൾക്കും, ധനകാര്യം മാവില നമ്പ്യാർക്കും അവകാശപ്പെട്ടതായിരുന്നു. ഈ തറവാടുകളും അടുത്തില കോവിലകങ്ങളും ഉൾപ്പെടെ പത്തോളം ഭൂപ്രഭുക്കന്മാർ അടുത്തില പ്രദേശത്തുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ തൊഴിൽ സ്ഥാപനങ്ങൾ ആരംഭിക്കാൻ നാടുവാഴിക്കോവിലകങ്ങൾ തയ്യാറായി. കോട്ടക്കൽ ഉണ്ടായിരുന്ന ചൂടിക്കമ്പനിയുടെയും ഇല്ലംപറമ്പിലുണ്ടായിരുന്ന നെയ്ത്തുകമ്പനിയുടെയും സ്ഥാപകർ ഇവരായിരുന്നു. ഭൂപ്രഭുക്കന്മാരായ ജന്മികുടുംബങ്ങൾ, ഇവരിൽനിന്നും ഭൂസ്വത്തുകൾ സമ്പാദിച്ച ചെറുകിട ജന്മിമാർ, ജന്മിമാരിൽനിന്നും ഭൂമി മൊത്തമായി ഏറ്റുവാങ്ങി വാക്കാൽചാർത്തുപ്രകാരം പാവപ്പെട്ടവരെ ഏൽപ്പിച്ച് വൻകിട ലാഭം കൊയ്യുന്ന മധ്യവർത്തികളായ കാർഷിക മുതലാളിമാർ, ജന്മിമാരിൽ നിന്നും മധ്യവർത്തികളിൽ നിന്നും കൃഷിഭൂമി ഏറ്റുവാങ്ങിയ കുടിയാന്മാർ, സ്വന്തമായി ഒരു തുണ്ടുഭൂമി പോലും ഇല്ലാത്ത കർഷകത്തൊഴിലാളികൾ എന്നിങ്ങനെയായിരുന്നു അടുത്തില പ്രദേശത്തെ ജനങ്ങളുടെ വകതിരിവു്.
സാമ്പത്തിക, ചൂഷണത്തിനും, ജാതി മേലാളപീഡനങ്ങൾക്കുമെതിരെ സംഘടിതമായ ചെറുത്തുനിൽപ്പ് മലബാറിൽ, പ്രത്യേകിച്ച് ചിറയ്ക്കൽ താലൂക്കിൽ 1930-കളുടെ അവസാനത്തോടുകൂടിത്തന്നെ ആരംഭിച്ചു. അതിന്റെ അലയൊലി അടുത്തിലയിലും അക്കാലത്തുതന്നെയുണ്ടായി. 1933-ലെ ശ്രീ കൂർമ്പക്കാവ് സംഭവം ഈ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. സാമ്രാജ്യത്വഭരണത്തിനും, ജന്മി-നാടുവാഴി ചൂഷണത്തിനുമെതിരെ ചിറയ്ക്കൽ താലൂക്കിൽ കർഷക പ്രസ്ഥാനം രൂപം കൊണ്ടതിന്റെ ആവേശം അടുത്തിലയിലും അലയടിച്ചു. സ്വാതന്ത്ര്യസമരപ്പോരാളികളായിരുന്ന വിഷ്ണു ഭാരതീയൻ, കേരളീയൻ,കെ.പി.ആർ.ഗോപാലൻ, കെ.വി.നാരായണൻ നമ്പ്യാർ എന്നിവർ കൃഷിക്കാരെ സംഘടിപ്പിക്കുവാൻ പലപ്പോഴായി ഇവിടെ വന്നിരുന്നു.
അതിർത്തി
അവലംബം
- പൊതുവാൾ, ടി.കെ.കെ. (1983 നവംബർ 27). "പയ്യന്നൂർപ്പാട്ടും വളഞ്ചിയരും". മാതൃഭൂമി ആഴ്ചപ്പതിപ്പ്.
ഏഴോം ഗ്രാമ ചരിത്രം-അടുത്തിലയുടേയും
സാമൂഹ്യചരിത്രം
ഏഴിമല രാജാവായിരുന്ന ശതാസോമനാല്‍ സ്ഥാപിക്കപ്പെട്ട പ്രസിദ്ധമായ തളിപ്പറമ്പ് ശിവക്ഷേത്രത്തിനും കോലത്തിരിരാജാക്കന്മാരുടെ കുടുംബക്ഷേത്രമായ മാടായിക്കാവിനും (തിരുവര്‍ക്കാട്ട് കാവ്) മധ്യേ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലായിരുന്നു കോലത്തിരി രാജവംശത്തിന്റെ ആസ്ഥാനങ്ങളായിരുന്ന ഉദയമംഗലം കോവിലകവും പള്ളിക്കോവിലകവും നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ പല സുപ്രധാന ചരിത്രസംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതാണ് ഈ പ്രദേശം. കോലവംശം, മൂഷികവംശം എന്നീ പേരുകളില്‍ അറിയപ്പെടുന്ന രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഏഴിമല. ഈ വംശത്തിന്റെ തുടര്‍ച്ചയാണ് കോലത്തിരി രാജവംശം. ഈ ഗ്രാമത്തില്‍ ഉള്‍പ്പെട്ട അടുത്തില, പില്‍ക്കാലത്ത് പ്രസ്തുതരാജവംശത്തിന്റെ സുപ്രധാന ആസ്ഥാനമായി മാറി. പ്രാചീനകാലത്ത് തന്നെ ഉദയമംഗലം കോവിലകവും പള്ളിക്കോവിലകവും അടുത്തില ആസ്ഥാനമാക്കി രാജ്യഭരണം നടത്തിയിരുന്നു. 13-ാം നൂറ്റാണ്ടിനു ശേഷം രാജവാഴ്ചയുടെ ആസ്ഥാനമെന്ന നിലയിലുണ്ടായിരുന്ന ഏഴിമലയുടെ പ്രാധാന്യം തീരെയില്ലാതാവുകയും, അതിനേത്തുടര്‍ന്ന് അടുത്തില കോവിലകങ്ങള്‍ ക്രമേണ പ്രാമാണ്യത്തിലേക്ക് ഉയരുകയും ചെയ്തതായി ചരിത്രഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. മാടായി, അടുത്തില പ്രദേശങ്ങള്‍ ഒരതിരിനാല്‍ വേര്‍തിരിക്കപ്പെടാന്‍ കഴിയാത്തവണ്ണം തൊട്ടുരുമ്മി കിടക്കുന്ന സ്ഥലങ്ങളാണ്. മാടായിക്കോട്ട, മാടായിക്കടവ്, അടുത്തില കോവിലകങ്ങള്‍ എന്നിവ പരസ്പര പൂരകങ്ങളാണ്. ഏഴോം എന്ന സ്ഥലനാമം തന്നെ ഏഴിമല കോവിലകവുമായി ബന്ധപ്പെട്ടുണ്ടായതാണ്. പാരമ്പര്യമനുസരിച്ച് കോലത്തിരിയുടെ മന്ത്രിസ്ഥാനം മുരുക്കഞ്ചരി കുടുംബാംഗങ്ങള്‍ക്കും, സൈന്യാധിപസ്ഥാനം ചിറ്റോട്ടു കുരുക്കള്‍ക്കും, ധനകാര്യം മാവില നമ്പ്യാര്‍ക്കും അവകാശപ്പെട്ടതായിരുന്നു. ഈ മൂന്നു തറവാടുകളുടെയും ആസ്ഥാനം അടുത്തില തന്നെയാണ്. ഏഴോത്ത് കോലത്തിരി രാജവംശത്തിന്റെ ആസ്ഥാനമായ അടുത്തില കോവിലകങ്ങള്‍ ഉള്‍പ്പെടെ പത്തോളം ഭൂപ്രഭുക്കന്മാര്‍ ഈ പ്രദേശത്തുണ്ടായിരുന്നു. ഭൂപ്രഭുക്കന്മാരായ ജന്മികുടുംബങ്ങള്‍, ഇവരില്‍നിന്നും ഭൂസ്വത്തുകള്‍ സമ്പാദിച്ച ചെറുകിട ജന്മിമാര്‍, ജന്മിമാരില്‍നിന്നും ഭൂമി മൊത്തമായി ഏറ്റുവാങ്ങി വാക്കാല്‍ചാര്‍ത്തുപ്രകാരം പാവപ്പെട്ടവരെ ഏല്‍പ്പിച്ച് വന്‍കിട ലാഭം കൊയ്യുന്ന മധ്യവര്‍ത്തികളായ കാര്‍ഷിക മുതലാളിമാര്‍, ജന്മിമാരില്‍ നിന്നും മധ്യവര്‍ത്തികളില്‍ നിന്നും കൃഷിഭൂമി ഏറ്റുവാങ്ങിയ കുടിയാന്മാര്‍, സ്വന്തമായി ഒരു തുണ്ടുഭൂമി പോലും ഇല്ലാത്ത കര്‍ഷകത്തൊഴിലാളികള്‍ എന്നിങ്ങനെ ഇവിടെയുണ്ടായിരുന്ന ഗ്രാമവാസികളെ അഞ്ചായി തരംതിരിക്കാം. അനീതിക്കെതിരായ ഇവരുടെ സംഘടിതമായ ചെറുത്തുനില്‍പ്പ് മലബാറില്‍, പ്രത്യേകിച്ച് ചിറയ്ക്കല്‍ താലൂക്കില്‍ 1930-കളുടെ അവസാനത്തോടുകൂടിത്തന്നെ ആരംഭിച്ചു. അതിന്റെ അലയൊലി ഈ ഗ്രാമത്തിലും അക്കാലത്തുതന്നെയുണ്ടായി. സാമ്പത്തികചൂഷണത്തേക്കാളുപരി ഭീകരമായ മേലാളപീഡനങ്ങളാണ് ജാതിവ്യവസ്ഥിതിയുടെ ഇരയായിരുന്ന കീഴാളജനതയ്ക്കു അനുഭവിക്കേണ്ടിവന്നത്. അതിനൊരു പ്രത്യക്ഷ ഉദാഹരണമായിരുന്നു, 1933-ലെ ഏഴോം ശ്രീ കൂര്‍മ്പക്കാവ് സംഭവം. നാടുവാഴിക്കോവിലകങ്ങള്‍ തന്നെയായിരുന്നു അടുത്തില പ്രദേശത്തെ പ്രമുഖജന്മികള്‍. ചെങ്ങല്‍മൂല പ്രദേശത്തെ ഭൂസ്വത്തിന്റെ ജന്മം തിരുവര്‍ക്കാട്ട് ദേവസ്വ(മാടായിക്കാവ്)ത്തിനായിരുന്നു. ഏഴോം പ്രദേശത്തെ പ്രമുഖ ജന്മിമാര്‍ ഇളയിടത്ത് എന്ന മൂത്തേടത്ത് മല്ലിശ്ശേരി ഇല്ലമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തന്നെ തൊഴില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഇവര്‍ തയ്യാറായി. കോട്ടക്കല്‍ ഉണ്ടായിരുന്ന ചൂടിക്കമ്പനിയുടെയും ഇല്ലംപറമ്പിലുണ്ടായിരുന്ന നെയ്ത്തുകമ്പനിയുടെയും സ്ഥാപകര്‍ ഇവരായിരുന്നു. സാമ്രാജ്യത്വഭരണത്തിനും, ജന്മി-നാടുവാഴി ചൂഷണത്തിനുമെതിരെ ചിറയ്ക്കല്‍ താലൂക്കില്‍ കര്‍ഷകപ്രസ്ഥാനം രൂപം കൊണ്ടതിന്റെ ആവേശം ഈ ഗ്രാമത്തിലും അലയടിച്ചു. സ്വാതന്ത്ര്യസമരപ്പോരാളികളായിരുന്ന വിഷ്ണുഭാരതീയന്‍, കേരളീയന്‍, കെ.പി.ആര്‍.ഗോപാലന്‍, കെ.വി.നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ കൃഷിക്കാരെ സംഘടിപ്പിക്കുവാന്‍ പലപ്പോഴായി ഇവിടെ വന്നിരുന്നു. അക്രമപിരിവുകളായ വാശിയും നുരിയും കൊടുക്കില്ലെന്ന് ഇവിടുത്തെ കൃഷിക്കാര്‍ പ്രഖ്യാപിച്ചു. കര്‍ഷകയോഗം വിളിച്ചുചേര്‍ത്ത് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ നാരായണന്‍ മണിയാണി, ഇട്ടമ്മല്‍കോരന്‍, ടി.പി.കുഞ്ഞിരാമന്‍, ടി.ശങ്കരവാര്യര്‍ എന്നിവര്‍ മുന്‍കൈയെടുത്തു. നരിക്കാട്ടെ നാരായണന്‍, മണിയാണി എന്നിവര്‍, മുമ്പുതന്നെ അവിടുത്തെ ജന്മിക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 1930-കളിലാണ് നരിക്കോട്ട് ഒരു വിദ്യാലയം സ്ഥാപിതമായത്. മണിയാണിയും ശങ്കരവാര്യരും ചേര്‍ന്ന് കര്‍ഷകസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളിനെ പ്രയോജനപ്പെടുത്തിയിരുന്നു. ഒരു ദിവസം രാത്രി സ്കൂള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത് പിന്നീട് സ്കൂള്‍ സ്ഥാപിതമായത്. ഭൂപരിഷ്ക്കരണ നിയമത്തിലുള്ള അവകാശം നേടിയെടുക്കാന്‍ കര്‍ഷകര്‍ നടത്തിയ ചരിത്ര പ്രധാനമായ സമരരൂപമായിരുന്നു ചെമ്മീന്‍ ബണ്ട് നിര്‍മ്മാണം. ഒരു കാലത്ത് കണ്ണൂര്‍ജില്ലയിലെ നെല്ലറ എന്നറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഏഴോം. ചിറയ്ക്കല്‍ താലൂക്കിലെ അക്യാബ് എന്നാണ് പണ്ടുകാലത്ത് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. കശുമാവ് ചെരുവുകളില്‍ തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയും പുഴയോരത്തെ കൈപ്പാടുകളിലും കുന്നുകള്‍ക്കിടയിലെ സമതലങ്ങളിലും നെല്ലും ഇന്നും കൃഷിചെയ്തുവരുന്നു.
സാംസ്കാരികചരിത്രം
കലാ-സാംസ്ക്കാരിക രംഗത്ത് ബൃഹത്തായ പാരമ്പര്യം തന്നെ ഏഴോം ഗ്രാമത്തിനുണ്ട്. ദൈവാരാധനയുമായി ബന്ധപ്പെട്ട തെയ്യം എന്ന അനുഷ്ഠാനകലാരൂപത്തിനു ഏഴോം ഗ്രാമത്തില്‍ പുരാതനകാലം മുതല്‍ തന്നെ പ്രചാരമുണ്ട്. തുലാം മാസത്തിലെ പത്താമുദയം കഴിഞ്ഞാല്‍ തെയ്യങ്ങളുടെ വര്‍ണാഭ കൊണ്ടും വാദ്യമേളങ്ങളുടെ മേളക്കൊഴുപ്പു കൊണ്ടും ഇവിടം ഉല്ലാസഭരിതമാകുന്നു. ഒരുകാലത്ത് ദൈവാരാധനയും ആചാരവിശ്വാസങ്ങളും പ്രേരകശക്തിയായ കളിയാട്ടാഘോഷങ്ങള്‍ ഗ്രാമോത്സവത്തിന്റെ നിറപ്പൊലിമയായിരുന്നു. പൂരക്കളി, കോല്‍ക്കളി, എന്നീ നാടന്‍ കലകളും തെയ്യം, തിറ ഉത്സവങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. പ്രമൂഖ തെയ്യം കലാകാരന്മാര്‍ക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് രണ്ട് തവണ ഈ ഗ്രാമത്തെ തേടിയെത്തി. തെയ്യം എന്ന അനുഷ്ഠാനകലയെക്കുറിച്ച് അഗാധപാണ്ഡിത്യം നേടിയ എം.വി.കണ്ണന്‍ പെരുമലയന് 1979-ലാണ് അവാര്‍ഡ് ലഭിച്ചത്. പൂരക്കളി, കോല്‍ക്കളി എന്നീ നാടന്‍കലകളുടെയും വിളനിലം തന്നെയാണ് ഏഴോം ഗ്രാമം. ഈ കലകളെ സാഹിത്യസൃഷ്ടികളിലൂടെ സമ്പുഷ്ടമാക്കിയ വാസനാസമ്പന്നരായ കവികള്‍ ഇവിടെ ജീവിച്ചിരുന്നു. വീരാരാധനയുടെ ഫലമായാണ് പല തെയ്യക്കോലങ്ങളും അരങ്ങേറിയിട്ടുള്ളത്. നമ്പോലന്‍ തെയ്യത്തിന്റെ ഉത്സവം ഏഴോം ഗ്രാമത്തിലാണ്. കലാസാംസ്കാരിക സംഘടനകളുടെ മേഖലയില്‍ ഏഴോത്തിന്റെ പങ്ക് ചെറുതല്ല. 1954-ല്‍ നെരുവമ്പ്രം കേന്ദ്രമാക്കി രൂപീകൃതമായ നവോദയ കലാസമിതി ഈ ഗ്രാമത്തില്‍ ഈ രംഗത്ത ആദ്യസംരംഭമായിരുന്നു. 1950-കളിലാരംഭിച്ച നെരുവമ്പ്രം ഗാന്ധിസ്മാരക ഗ്രന്ഥാലയം ഈ ഗ്രാമത്തിലെ ഗ്രന്ഥാലയങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ചുട്ടെരിക്കപ്പെട്ട എരിപുരം പബ്ളിക് ലൈബ്രറി വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്ന് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. മലയാള ചെറുകഥാരംഗത്ത് പ്രശസ്തനായ എന്‍.പ്രഭാകരന്‍ ഈ ഗ്രന്ഥാലയത്തിന്റെ ഉല്‍പ്പന്നമാണെന്ന് പറയാം. കാര്‍ഷികവ്യവസ്ഥയില്‍ നിന്ന് ഉരുത്തിരിഞ്ഞ സാംസ്കാരികത്തനിമ തന്നെയാണ് ഏഴോം ഗ്രാമത്തിനുമുള്ളത്.

